Saturday, December 3, 2011

വാര്‍ത്താസന്ദേശം



മുല്ലപ്പെരിയാറിന്റെ വടക്കോട്ടുള്ള ജില്ലയിലെ സ്ഥാപനത്തില്‍ ഒരു ദിവസം ഭൂകമ്പം ഉണ്ടാക്കികൊണ്ടു പുറത്തിറങ്ങിയ ഒരു സംഭവ മാണ് വാര്‍ത്താസന്ദേശം ! 

നമ്മുടേത് ഒരു ചെറിയ കമ്പനിയാണോ അതോ വല്യ കമ്പനിയാണോ എന്ന കാര്യത്തില്‍  ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ പറ്റാത്തത് കൊണ്ട് വാര്‍ത്താസന്ദേശം വലുതു വേണോ അതോ ചെറുത് മതിയോ എന്ന കാര്യത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി കൂലങ്കഷമായ ചര്‍ച്ച നടന്നുവരികയായിരുന്നു. പിന്നെ ഈ ചര്‍ച്ച വലുതാണോ ചെറുതാണോ എന്ന കാര്യത്തിലായി ആശയക്കുഴപ്പം. അവസാനം വലുതും ചെറുതുമല്ലാത്ത, രണ്ടും കെട്ട ഒരു വാര്‍ത്താസന്ദേശം എറക്കാം എന്ന് തത്വത്തില്‍ അംഗീകരിക്കപ്പെട്ടു. 

സന്ദേശത്തിനായി സാമാന്യം വല്യ ഒരു സംയോജകന്‍ തന്നെ നിയമിക്കപ്പെട്ടു...അദേഹത്തിന്റെ ജാതകത്തിലെ ഭിക്ഷാടനയോഗം അതോടെ തെളിഞ്ഞു...

വലുതും ചെറുതുമായ രചനകള്‍ക്കായി വലുതും ചെറുതുമായ വാതിലുകള്‍ പലതും മുട്ടിയെങ്കിലും വികാരങ്ങളെ ഉദീപിപ്പിക്കുന്ന സൃഷ്ടികള്‍ ജന്മം കൊണ്ടില്ല. സൃഷ്ടാക്കളുടെ ഭാവനയുടെ വളര്‍ച്ച മുറ്റി കഴിഞ്ഞു. ഇനി ഭാവനയ്ക്ക് വളരാന്‍ സ്കോപ്പില്ല. 
എങ്കിലും പതിവ് മസാലക്കൂട്ടുകളില്ലാതെ ഒരു സന്ദേശം ഏറക്കുന്നതെങ്ങനെ ! 

അതുകൊണ്ടു ഒക്ടോബറിന്‍റേത് ഏകദേശം ഇതുപോലിരുന്നു. ആദ്യത്തേതായതുകൊണ്ടു വായനക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കരുത്.തെറ്റ്കുറ്റങ്ങള്‍ പൊറുത്തു അനുഗ്രഹിക്കണം. തുടര്‍ന്നുള്ള ലക്കങ്ങള്‍ നിങ്ങളെ ഇക്കിളിയാക്കും.     
    
വാര്‍ത്താസന്ദേശം*
ലക്കം ഒന്ന്, മാസം പതിനൊന്ന്. 

മെസപ്പൊട്ടേമിയയില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതുകൊണ്ടു നമ്മുടെ ലാഭവിഹിതം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ് , ആയതിനാല്‍ ശംമ്പളവര്‍ദ്ധനവ് 2027 വരെ ഉണ്ടാകില്ല എന്ന് പ്രതിനിധി പത്രസമ്മേളനത്തില്‍ അറിയിച്ചു. 

സൌത്താഫ്രിക്കയിലേക്ക് പോയ സംഘം സഞ്ചരിച്ച കപ്പല്‍ ഏദന്‍ കടലിടുക്കില്‍ വെച്ച് കൊള്ളക്കാര്‍ റാഞ്ചിയെങ്കിലും സംഘത്തിന്റെ സാമ്പത്തിക സ്ഥിതി കണ്ട് മനം നൊന്ത് തങ്ങളുടെ കയ്യിലുള്ള ധനം കൂടി കൊള്ളക്കാര്‍ അവര്‍ക്ക് നല്കി വിട്ടയച്ചു. 

ജാവയില്‍ പി.എച്ച്.പി യ്ക്കുണ്ടായ മകനായ ജീംല്ല ഉപയോഗിക്കാനുള്ള വളര്‍ച്ച നമ്മള്‍ പ്രാപിച്ചിരിക്കുന്നു എന്ന് ടെക്നിക്കല്‍ വിഭാഗം അറിയിച്ചു. ജീംല്ലയുടെ അനിയനായ 'ജീവനില്ല'        
അണിയറയില്‍ തയ്യാറായികൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് നിമിഷവും തകരാവുന്നത് കൊണ്ട് സ്ത്രീജനങ്ങള്‍ കൈയ്യില്‍ 'മുല്ല'പ്പൂ കരുതേണ്ടതാണ്...അണക്കെട്ട് പൊട്ടുമ്പോ മുല്ലപ്പൂ ചെവിയില്‍ തിരുകി നമ്മള്‍ പ്രതിഷേധിക്കും.

തട്ടിന്‍പുറത്തെ മെരു* ഇരട്ട പെറ്റു...കുഞ്ഞുങ്ങള്‍ക്ക് അടുത്തവീട്ടിലെ പൂച്ചയുടെ ഛായാ! അതുകൊണ്ടു മെരു പാലുകൊടുക്കാന്‍ കൂട്ടാക്കുന്നില്ല. 

ആണ്‍കുട്ടികള്‍ 4 പേര്‍ ജിമ്മില്‍ പോകുന്നുണ്ട് , അവര്‍ ഗ്ലാസ്മേറ്റ്സുംകൂടിയാണ്. 

പ്രസവവാര്‍ഡില്‍ തല്ക്കാലം ബെഡ് ഒഴിവില്ല , അതുകൊണ്ടു ശേഷിക്കുന്ന ഭര്‍ത്താക്കന്‍മാരൊക്കെ സംയമനം പാലിക്കണം എന്ന് താഴ്മയോടെ അപേക്ഷിച്ചുകൊള്ളുന്നു.  
തൊട്ടില്‍ പണിയാന്‍ വേണ്ടി പഴയ മരക്കസേര രണ്ടെണ്ണം സംഭാവന ചെയ്യാന്‍ സന്മനസ്സുകാണിക്കുന്നവര്‍ക്ക് കൊച്ചുണ്ടാകുമ്പോള്‍ സമാധാനം ലഭിക്കും.

അന്തേവാസികളില്‍ 3 പേര്‍ മലയ്ക്ക് മാലയിട്ടിടുള്ളതുകൊണ്ടു രാത്രിയിലെ ഇന്‍റര്‍ നെറ്റ് ഉപയോഗം കാര്യക്ഷമമായി കുറഞ്ഞിട്ടുണ്ട്. 

കാലാവസ്ഥ : ശനിയാഴ്ചകളില്‍ ഫാഷന്‍ പരേഡ് നടക്കാന്‍ സാധ്യതയുള്ളതുകൊണ്ട് സ്വാമിമാര്‍ ജോലിക്ക് വരാതിരിക്കുന്നത് അഭികാമ്യം...വന്നു കഴിഞ്ഞാല്‍ വൃതം മുടങ്ങാനുള്ള സാധ്യത കാണുന്നു. 


                                   ശുഭം



* വാര്‍ത്താസന്ദേശം - ന്യൂസ് ലെറ്റര്‍ എന്നും വിളിക്കും. വല്യ വല്യ കമ്പനികളില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസം. മകരവിളക്കുപോലെ പെട്ടെന്നൊരു ദിവസം ഇന്‍ബോക്സില്‍ പ്രത്യക്ഷപ്പെടും. 

* തട്ടിന്‍പുറത്തെ മെരു - നാട്ടിന്‍പുറത്തൊക്കെ മരപ്പട്ടി എന്ന് വിളിക്കും, തട്ടിന്‍പുറത്താകുമ്പോ മെരുക്കുട്ടീ എന്നാവും. 19 ആം നൂറ്റാണ്ടിന്റെ അന്ത്യ ദശാബ്ദത്തില്‍ തട്ടിന്‍പുറത്തു കൂടിയേറിപ്പാര്‍ക്കാന്‍ തുടങ്ങി. അന്തേവാസികളുടെയൊക്കെ ഒഴിവുസമയത്തെ കളിക്കൂട്ടുകാരനാണ് ശ്രീ.മെരു. മെരുവിന്റെ മൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു രാവിലേയും വൈകീട്ടും ഓരോ ഔണ്‍സ് സേവിക്കുന്നത് ബുദ്ധിയുറയ്ക്കാനും, തമാശകേട്ടാല്‍ ചിരിക്കാനും, മുടികൊഴിച്ചില്‍ മാറ്റാനും നല്ലതാണ്. മെരുവിന്റെ കാഷ്ഠത്തിനും വിവിധരീതിയിലുള്ള ഗുണഗണങ്ങള്‍ കാണാന്‍ സാധ്യതയുള്ളതുകൊണ്ടു ഇനി തൊട്ട് എല്ലാ മാസവും ശംമ്പളത്തിന്റെ കൂടെ അരക്കിലോ പൊതിഞ്ഞു തരുന്നതാണ്.            

2 comments:

faizal said...

f*** u Ba*****. stop this malayalam bull**** and go back to english.

Raj said...

@cheeko

Next one will be in English, assure you.